Tuesday, March 31, 2015

ദൃക്സാക്ഷിയോട്


കണ്ണേ മടങ്ങുക;
കണ്ണാടി പോലും
നടുങ്ങുന്ന നേരാണ് മുന്നില്‍..
മണ്ണോടു ചേരുന്നതിന്‍ മുന്‍പ് കാണുവാന്‍
മണ്ണിലൊരു നരകം വിളിക്കുന്നു..! 

ആതുരഗൃഹത്തിന്‍റെ മൌനങ്ങളില്‍
ആകുലവേപമാലാര്‍ക്കുമീ നഗ്നത..
ആരോ വിശപ്പിന്‍റെ തീച്ചൂളയില്‍
അഗ്നിനാളമായുരുകിത്തിളക്കുന്നു..! 

കണ്ണേ മറക്കുക;
കണ്ണീര്‍ തുടക്കുക..
ഭഗ്നമാം ദുസ്വപ്നമൂറുന്നൊരോര്‍മ്മയെ
വെണ്ണീറു കൊണ്ട് പുതക്കുക..
വിഷഗന്ധമേറ്റ നെല്മണികള്‍ വിതക്കുക;
വിധി മൌനമായേറ്റു വാങ്ങാന്‍ പഠിക്കുക..!  

പൊട്ടിപ്പിളര്‍ന്ന കപാലങ്ങള്‍ തേടി 
നട്ടതീ വിദ്യാകലാപങ്ങള്‍;
കെട്ട നപുംസകസ്പന്ദനങ്ങള്‍
നാട്ടിന്നിച്ഛയറിയാത്ത സചിവാരവങ്ങള്‍..!! 

കണ്ണേയൊടുങ്ങുക;
മണ്ണായ്‌ നുറുങ്ങുക...
മതില്‍ കെട്ടി മുറിയുന്ന,
ചിത നീറ്റിയെരിയുന്ന,
മലയാണ്മ തന്‍ ചരിതായനത്തില്‍..
നില തെറ്റി വീഴുന്ന യൊവ്വനത്തില്‍..
ഈ നന്ഗ്ന ശോകത്തില്‍..;
മണ്ണിനെ, മരങ്ങളെ,
പുഴയെ, മേഘങ്ങളെ,
ചിന്തകളിറ്റുന്ന സിരയെ-
സംസ്കൃതിയെ
വില പേശി വില്‍ക്കുന്ന ജാരസേകത്തില്‍
ഇനിയെന്തിനായ്‌ കാത്തുനില്‍ക്കുന്നു..??
*
ഇനിയെറിയാനൊരു പരശുവില്ലത്രേ...!
ഇനിയും വരാനൊരു രാമനില്ലത്രേ....!!



----------

No comments:

Post a Comment