Tuesday, March 31, 2015

വസ്ത്രങ്ങള്‍


ട്രെയിനില്‍ നിന്ന് 
പുറത്തേക്കു തള്ളിയിടപ്പെടുന്നത് വരെ 
അവളെ പൊതിഞ്ഞിരുന്നത് 
സ്വപ്നങ്ങളുടെയാടകളായിരുന്നു...
പാതിയില്‍ മുറിഞ്ഞ 
വിദൂരസ്വനഗ്രാഹിയിയുടെ 
മധുരാരവങ്ങള്‍   
സങ്കല്‍പ മധുവിധുവിലേക്ക് 
നയിച്ച മയക്കം..! 

ഉടല്‍ നഷ്ടപ്പെട്ട്, 
വസ്ത്രങ്ങള്‍ക്ക് നാണം വന്ന 
ശേഷനിമിഷത്തില്‍ 
കരിങ്കല്‍ചീളുകള്‍ക്ക് മേല്‍ 
അവളുടെ നിണത്തുള്ളികള്‍ 
കുപ്പായങ്ങളായി...! 
സ്വര്‍ഗ്ഗത്തിലേക്കുള്ള 
മാംസവാതായനത്തില്‍ 
ഒറ്റക്കയ്യന്‍ ഞരമ്പുള്ള 
കഴുകന്റെ നഖക്ഷതം..! 

ശ്മശാനത്തിലേക്ക് 
മടക്കപ്പെട്ട നിമിഷം മുതല്‍ 
അവളെ പുതച്ചത് 
ജന്മങ്ങളുടെ കച്ചകളായിരുന്നു...!
പക്ഷെ, 
ഉയിര്‍ നഷ്ടപ്പെട്ട് 
നഗ്നമായ ഉടലില്‍ നിന്ന് 
പറന്നുയരാന്‍ മറന്നു പോയ 
ഒരു പെണ്‍കിനാവിന്‍റെ 
പട്ടടയെന്നാണെരിഞ്ഞു തീരുക...??? 
......

No comments:

Post a Comment