Tuesday, March 31, 2015

ഒരു കാറ്റ് മടങ്ങുന്നു..


ഒരു കാറ്റ് മടങ്ങുന്നു..
ചുരങ്ങളില്‍ ചുരമാന്തി
ചരിത ശല്‍ക്കങ്ങളായ്
സ്ഖലിക്കുന്ന സ്വപ്‌നങ്ങള്‍,
ഇതിഹാസ വചസ്സുകള്‍
ഈ ശ്ലഥരഥ്യയില്‍ ബാക്കി വെച്ച്
കാറ്റ് മടങ്ങുന്നു.. 

ശോധനയില്ലാത്ത
പ്രജാപതികള്‍ക്ക് മേല്‍
കാറ്റ്, ഒരു വാക്കിന്‍റെ മുനയായ്
കഠാരയുടെ കനമായ്
തൂങ്ങിക്കിടന്നിരുന്നു.. 

കടല്‍ത്തീരങ്ങള്‍
പിറവിയുടെ ഉപ്പുരസം തേച്ച
നഗ്നതയാണെന്നു
കാറ്റന്നടക്കം പറഞ്ഞിരുന്നു .. 

ഊശാന്‍ താടി, കണ്ണട, ജുബ്ബ
ബുധിജീവിക്കുടുമകളല്ലെന്ന്,
യാത്രകള്‍ പലായനങ്ങളല്ലെന്ന്
കാറ്റ് കലഹിച്ചിരുന്നു... 

ഇന്ദ്ര പ്രസ്തങ്ങളുടെ വന്ധ്യതയില്‍
ഇരുകാലി ദൈവങ്ങളുടെയന്ധതയില്‍
കാറ്റ് മൗനമുടച്ചിരുന്നു.. 

ഒടുവില്‍,
മരണ സേകത്തിന്‍റെ നോവും രുചിച്ച്....
ഓര്‍മ്മയില്‍ ഉര്‍വ്വരശ്ലോകം വിതച്ച്..... 
 
മറവിയുടെ മഴയെപ്പഴിച്ച്....
കാറ്റ് വേര്‍പിരിയുന്നു.. 

....

No comments:

Post a Comment