Tuesday, March 31, 2015

മേ സിയാദ

ശരത്കാലം..
നഗ്നരായ മരങ്ങളുടെ 
തണലില്ലാത്തണലില്‍ 
നാമൊരുമിച്ച സായന്തനത്തില്‍,  
നക്ഷത്രങ്ങളുടെ നഖക്ഷതങ്ങളേല്‍ക്കുവാന്‍ 
വെമ്പുന്ന രാത്രിയുടെ 
തൃഷ്ണയായിരുന്നു നിന്നില്‍.. 

കൊഴിഞ്ഞു വീണ ഓരോ ഇലകളിലും, 
നഷ്ടപ്പെട്ടു പോയ തന്‍റെ സ്വപ്നങ്ങളെ തിരഞ്ഞു 
നീ ഖിന്നയായി.. 
ഓരോ നിമിഷവും മറ്റൊരു നിമിഷത്തിനു വേണ്ടി 
സ്വയം പൊഴിഞ്ഞു തീരുകയാണെന്നു 
പിറുപിറുത്തു.. 
*
എന്നിലൊരു അവധൂതനുണ്ടെന്നും, 
എനിക്ക് ജിബ്രാന്‍റെ ഛായയാണെന്നും 
നീ പുലമ്പിയ വസന്തകാലത്തെ കുറിച്ച് 
ഓര്‍ക്കുകയായിരുന്നു ഞാന്‍..; 
വര്‍ഷരേണുക്കള്‍ ചിറകു കുടഞ്ഞു 
ഭൂമിയുടെ ഗര്‍ഭപാത്രം തേടി നനഞ്ഞുടഞ്ഞു വീണ 
ഋതുജാലകത്തില്‍ 
നേര്‍ത്ത വിരല്‍ നീട്ടി 
നൈമിഷിക ചിത്രങ്ങള്‍ മെനഞ്ഞ 
നിന്‍റെ ഭാവങ്ങളെ കുറിച്ചും..! 
*
ഹിമകണങ്ങള്‍ 
പുല്‍ക്കൊടികള്‍ക്ക് മേലെ 
നിതാന്ത സുഷുപ്തിയില്‍ സ്വയമലിഞ്ഞ 
ഹേമന്തം, 
എനിക്ക് പകര്‍ന്നു തന്നത് 
നിന്‍റെ മൌനങ്ങളുടെ വാചാലതയായിരുന്നു... 
*
അബോധങ്ങളുടെ ആഴങ്ങളിലേക്ക് 
ഋതുഭേതങ്ങളുടെ അതിരുകളില്ലാതെ 
ഒരു വെയില്‍ത്തുമ്പിയായി പറന്നിറങ്ങുമ്പോള്‍ 
ഞാന്‍ നിന്നെയും തിരിച്ചറിയുന്നു.. 
നീയെന്‍റെ മേ സിയാദ..!! 

......

No comments:

Post a Comment