Tuesday, March 31, 2015

ഒഴുക്കിലെ പ്രിയപ്പെട്ട ഒരിലയെക്കുറിച്ച്..


കഥയായെരിഞ്ഞു തീരുന്നതിന്‍ മുന്‍പൊരു 
കഥയുടെ വ്യഥയുമായ്‌, 
വേവാത്ത മനവുമായ്, 
നോവാതെ നോവുന്നോരുടലുമായിനിയും 
നിലക്കാത്ത നിനവിനെ, 
നിണം വാര്‍ന്ന നിഴലിനെ, 
കടലിനെ, കിനാവിനെ, 
മഴയെ;
മലര്‍ പോലെ വിരിയും നിലാവിനെ 
മഷിവിരലാലെന്നുമെഴുതാന്‍ പിറന്നവള്‍.. 
*
സ്വപ്നങ്ങളില്‍, 
ജന്മദര്‍പ്പണങ്ങള്‍ പോറും
അഴലിന്‍റെ ചിഹ്നങ്ങളെരിതീക്കനല്‍ പോലെ 
പിറവിക്ക് കൂട്ടായിരുന്നു..,
അവളുടെയോര്‍മ്മകള്‍, 
ജന്മാന്തരങ്ങള്‍ക്കുമപ്പുറം 
നിയതിയുടെയിരുളില്‍ തടം തല്ലുമരുതുകള്‍, 
മൗനങ്ങള്‍ കൊണ്ടുയിര്‍ പൂണ്ട ദേവോക്തികള്‍ 
മറവിയുടെ മന്ത്രമായിണ ചേര്‍ന്നതും 
കണ്ടുറക്കെപ്പിടഞ്ഞിരുന്നു...
*
അവള്‍ തേച്ച നേരിന്‍റെ നിറമേറ്റു താളുകള്‍ 
ഋതുമതികളായ്,കൂര്‍ത്ത- 
സ്മൃതികളുടെ മുനകളില്‍ 
മൃത ഗന്ധമേറ്റോരിന്നിന്‍ പരിശ്ച്ചേദമാ-
മുത്തരാധുനിക സങ്കല്‍പ്പങ്ങളില്‍ 
വേറിട്ട പ്രത്യയ ശാസ്ത്രമായുന്‍മാദ 
സ്വേദം നനഞ്ഞ കണ്ണാടിയായിരുളിന്‍റെ 
നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു.. 
ഈയിരുളിന്‍റെ നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു...! 
*
അവളെയനുധാവനം ചെയ്യുവാനിന്നും 
മരണം ഭയക്കുന്നു... 
പിന്നെയെന്തിനായവളീ 
ജന്മങ്ങളില്‍ നിന്നും 
ജന്മം പകുക്കുന്ന 
പാലത്തിനരികിലൊരു
ചിരിയുമായാരെയോ കാത്തു നില്‍ക്കുന്നു...? 
ഇനിയുമായിരം കഥകള്‍ തന്‍ പേറ്റു നോവെരിയുന്ന 
ഹൃദയം സ്വയം മുറിക്കുന്നു...?? 

....

No comments:

Post a Comment