Tuesday, March 31, 2015

കതിരും പതിരും..


ഇംഗ്ലീഷെന്നു പറഞ്ഞാലുടലില്‍ 

വേഷം തീണ്ടാ യോഷ കണക്കെ..
ഭോഷന്മാരിഹ മലയാളത്തിന്‍
ഭാഷ മറന്നനുഗമനം പൂണ്ടു.
പുകഴ് പാടാനവര്‍ ജിഹ്വകളേന്തി-
പ്പുലയാടുന്ന വിദേശമഹത്വം;
പുലരാറായില്ലവരുടെ ചിന്തക-
ളുലകള്‍ കെട്ടതു പോലെ സ്വത്വം..!
അമ്മയെ നീയെന്നച്ഛനെ നീയെ-
ന്നമ്മട്ടാണീയാംഗല ശീലം;
ഗുരുചരണം കൈ തൊട്ടു നമിപ്പതു
ധ്വരയായാലവമാനമതത്രേ..
ഉദ്ധത പഠനം ബോധമുടച്ചവര്‍
വിദ്ധാംഗര്‍ മംഗ്ലീഷേ മൊഴിയു;
അദ്ധ്വാനിച്ചു വിയര്‍പ്പില്‍ മുങ്ങാ-
നന്ധന്‍മാരവരിന്നു മടിപ്പൂ..
മധു മലയാളത്തിരുമൊഴി നേരാ-
നധരം മടി കൊള്ളുന്ന യുഗത്തില്‍
മധുരം തിരിയാച്ചുണ്ടു കരിമ്പിന്‍
മധുരം നേടാനിടയൊട്ടുണ്ടോ?
സത്രം പോലൊരു മിത്രം പോലെ
മാത്രം കരുതുക ഹൌണീഭാഷ്യം..
സ്വന്തം ഭവനം, ഭാര്യ, സ്വദേശം
മറ്റെന്തും ബദലാമോവുലകില്‍?? 

.....

No comments:

Post a Comment