Tuesday, March 31, 2015

പടുതയുടെ കാഴ്ച


ഷര്‍ബത് ഗുല,
നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
കാലം നെയ്ത മൂടുപടങ്ങളെക്കുറിച്ച്
ഞാന്‍ പറയട്ടെ... 

ചരിത്രങ്ങളെ മൂടുവാന്‍
കറുത്ത മറവികളുടെ
കൂര്‍ത്ത തിരുത്തലുകളുടെ
മുഖം മൂടികളെന്നുമുണ്ടായിരുന്നു! 

'തോറാബാറ*'യുടെ ചെരിവുകളിലെ
പൊടിക്കാറ്റെല്‍ക്കാതിരിക്കാനോ
ദുരന്തങ്ങളെ കണ്ടു പേടിക്കാതിരിക്കാനോ
ഒന്നിനുമായിരുന്നില്ല
ആ മുഖപടങ്ങളെന്നെനിക്കറിയാം.
നിനക്ക് മുന്‍പില്‍
കാഴ്ചകള്‍ നഗ്നങ്ങളായിരുന്നു!

തുളയുന്ന നിന്‍റെ നോക്കില്‍,
കാലത്തിനോടുള്ള കലഹവും
ഭൂതത്തിനോടുള്ള ഭയവും
യാത്രകളുടെ ദൈന്യതയും
തളംകെട്ടി നിന്നിരുന്നു.. 

ഷര്‍ബത് ഗുല,
ഇനി നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
നീ കാഴ്ചകളുടെ പടുതയിടുക;
അവര്‍ക്ക്‌ എറിഞ്ഞുടക്കുവാനിനി
ആ കണ്ണുകള്‍ മാത്രമല്ലേ ബാക്കിയുള്ളൂ..!?

----------ശുഭം-----------

സമര്‍പ്പണം:
അഭ്യന്തര യുദ്ധത്തിനിടയില്‍, തീവ്രവാദത്തിനിടയില്‍ അവഗണിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തിന്..
(തോറാബാറ: അഫ്ഗാനിലെ ഒരു പര്‍വതം)

കറുപ്പും, വെളുപ്പും

നിശാഗന്ധികള്‍ക്ക്
വിരിയാനായൊരു പകലിനി
വരാനില്ല..
രാക്കനവുകള്‍ക്ക്
നുറുങ്ങിവീണ നിലാവിന്‍റെ
നോവിലുറയുന്ന മധുരം..
പകല്‍ക്കിനാവുകള്‍
അനാഥമായ മഴ പോലെ..
ഓര്‍മ്മകള്‍ക്ക് മേലെ
ഗൃഹാതുരതയുടെ മേലങ്കിയണിഞ്ഞ്
ഭൂതകാലം..! 

അര്‍ദ്ധവിരാമാത്തിന്‍റെ
വര്‍ണ്ണചിഹ്നവുമേന്തിയാണ്
സന്ധ്യകള്‍ വിരുന്നെത്തുക..
പകലും രാത്രിയും
ഇണകളെപ്പോലെ പരസ്പരമലിഞ്ഞു
കടലിനു മേലെ
മേഘത്താളിലെഴുതി നിറച്ച
നിറങ്ങളിലേക്ക് വിലയിച്ച്...! 

ജന്മങ്ങള്‍ക്കിടയിലെ
സന്ധ്യയിലാണ് ഞാനിപ്പോള്‍.
ചക്രവാളത്തിനും,
ചക്രവാകങ്ങള്‍ക്കും,
മേഘങ്ങള്‍ക്കും
കടല്‍ത്തിരകള്‍ക്ക് പോലും
ഒരേ നിറം.. 

(മരണത്തിനു പലപ്പോഴും കറുത്ത നിറമാണ്..!)

വെയിലിനെക്കുറിച്ച്..

നഷ്ടപ്പെട്ട സൂര്യകിരണങ്ങള്‍ 

എനിക്ക്
വര്‍ഷകാലത്തിന്‍റെ ദുഖമാകുന്നു.
ഒരു കഴുമരം
എനിക്കായ് കാത്തിരുന്ന
ഭൂതകാലത്തില്‍,
ചിതറിത്തെറിച്ച തലച്ചോറില്‍
അബോധങ്ങളുടെ രക്തബിന്ദുക്കള്‍ പരന്നൊഴുകിയ
പഴമയുടെ സ്വപ്നത്തില്‍
ഞാന്‍ സ്വയമൊരുക്കിയ ശവക്കുഴി.
എന്‍റെ നഗ്നത
പിറവിയുടെ വിഭ്രാത്മകത
.
ഒരു നിഴലില്‍ നിന്ന് 
മറ്റൊരു നിഴലിലേക്കുള്ള 
പ്രവാഹദൂരങ്ങളില്‍ നിന്ന്
ഞാനെന്നെ;
നിന്നെയും തിരിച്ചറിഞ്ഞു.
എന്‍റെയോര്‍മ്മയുടെ ചിതല്‍ 
നിന്‍റെ ചിന്തയെ കാര്‍ന്നുതിന്നത് 
ഞാനറിഞ്ഞിരുന്നു.
*
ഇപ്പോള്‍ 
നഷ്ടപ്പെട്ട നിന്‍റെ വെയില്‍ച്ചൂട് 
മനസ്സിലെരിയുന്ന സത്യമാണ്..! 

...

മരുഭൂമിയെ കുറിച്ച്..

മണല്‍ത്തരികള്‍ 

അശാന്തമായ മൌനവുമായി
ഉഷ്ണമാപിനികളെ പൊള്ളിച്ചു
കാറ്റിന്‍റെ വിരല്‍ത്തുമ്പിലിളകി
യാത്ര ചെയ്യുന്നൊരിടം..!
പിറവിയുടെ നൈമിഷികതയുമായി
സാകേതങ്ങള്‍..
ഒരു നിമിഷത്തിലെ പര്‍വതം
മറു നിമിഷത്തിലെ സമതലമായി;
ജീവിതം നിര്‍വചനമായി
ഇവിടെ വിയര്‍ത്തു കിടക്കുന്നു..!
മരീചികയിലേക്ക് തുറക്കപ്പെടുന്ന
അദൃശ്യ ജാലകങ്ങള്‍..
കണ്ണുകള്‍ സാധ്യതകളുടെ
ദൃശ്യവത്കരണ ദര്‍പ്പണങ്ങള്‍..!
മരുഭൂവിലേക്കെറിഞ്ഞുടയാന്‍
മേഘമൊരു സ്ഫടികദളമായിരുന്നെങ്കില്‍
എന്‍റെയാത്മാവിലെരിയുന്ന
ഏകാന്തതയുടെ ഊഷരശ്മശാനങ്ങള്‍
നനഞ്ജോടുങ്ങുമായിരുന്നു ..
മഴയുടെ നഗ്നതയിലേക്ക് തപസ്സിരിക്കാന്‍
മരുവിലെ ചിതറുന്ന മണല്‍കൊമ്പിലേക്ക്
എന്നാണൊരു വേഴാമ്പലിന്‍റെ പുറപ്പാട്....?? 

ജീവിതചക്രം


1.
ആകാശത്തിന്‍റെ മസ്ലിന്‍ തുണിയില്‍
നക്ഷത്രങ്ങളെ തുന്നി ചേര്‍ത്തത്
നിന്‍റെ നഖക്ഷതങ്ങളായിരുന്നു..,
രാത്രികളില്‍ തിളങ്ങുന്ന പൂച്ചക്കണ്ണുളാണ്
അവയെന്ന് ഞാന്‍ പതം പറഞ്ഞുവെങ്കിലും..! 

അടിവയറില്‍ ചേര്‍ത്ത് വെച്ച കൈകള്‍ക്ക്
ഒരു നക്ഷത്രത്തിന്‍റെ ഭാരം
താങ്ങാവുന്നതിനും അപ്പുറം.. 

ഉദരത്തില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ ക്കുറിച്ച്
നീ വാചാലയായത്തിനു ശേഷം
നക്ഷത്രങ്ങളെ ഞാന്‍ വെറുത്തു തുടങ്ങി..
നക്ഷത്ര ശൂന്യമായ ആകാശമായി ജീവിതം..!

(ഇരുളിലേക്ക് മുറിച്ചിറങ്ങാന്‍
അന്ധതയുടെ കാഴ്ചകളുമായി സ്വപ്‌നങ്ങള്‍..
ഞെട്ടിയുണര്‍ന്നത്‌ ഉറക്കത്തില്‍ നിന്നായിരുന്നില്ല;
മൗനം തളിര്‍ക്കുന്ന ആ സ്വപ്നങ്ങളില്‍ നിന്ന്..!)



2.
മണിയറയിലെ അടക്കം പറച്ചിലുകള്‍ക്ക്
ഒരു ആപ്പിള്‍പാപത്തോളം പഴക്കമുണ്ടത്രേ..
എന്‍റെയധരങ്ങളുടെ ഇരകളായി
മറ്റൊരുവളുടെ ശ്രവണേന്ത്രിയങ്ങള്‍..! 

(മാസം തികയാതെ ഉദിച്ച ഒരു നക്ഷത്രം
എന്‍റെ നെഞ്ചില്‍ മഴ നനക്കുകയാണിപ്പോള്‍..)

എന്‍റെ കണ്ണുകളും മൂക്കുകളും
അവനില്‍ തിരഞ്ഞു പരാജിതനായി
വെറുമൊരച്ഛനായി,
ആയുസ്സിന്‍റെ പുസ്തകത്താളുകള്‍
മറിഞ്ഞു തീര്‍ന്ന്
സ്വയം നഷ്ടപ്പെടെണ്ട നിയോഗത്തിന്‍റെ ഇരയായി,
വെറുമൊരു മനുഷ്യനായി,
ഞാന്‍ ബാക്കിയാവുന്നു..!!

....

----ശുഭം----

രാക്കവിത


ഇരുള് മുളച്ച രാത്രിമരം
കരളു മുറിച്ച നോവിന്‍റെ വേരുകള്‍..
ജലച്ചില്ലകള്‍ കടലിലേക്ക് നീട്ടിയെറിഞ്ഞു
മണ്ണ്‍ പുതച്ച ഒരു പുഴപ്പാട്ട്...
നരച്ചമാനത്ത്
ചിരിക്കുന്നത്,
എന്നോ മരിച്ച നക്ഷത്രങ്ങള്‍.. 

ആഴങ്ങളിലേക്ക്,
നീ നട്ട മൂകതയുടെ വിത്തുകള്‍ മുളയ്ക്കുന്നു..
വിരഹമെന്നു പേരുമാറ്റി വിളിക്കുന്നു..
വസന്തത്തെ അടര്‍ത്തിമാറ്റി
ഗ്രീഷ്മം എന്ന് സ്വയം പറയുന്ന
ശരത്കാലം നിറയുന്നു... 

ഒരൊറ്റ രാത്രിയെ രണ്ടു പകല് കൊണ്ട്
അമര്‍ത്തിപ്പിടിച്ചു
ദിവസമെന്ന് മുരളുന്ന
ഒരിക്കലും പെയ്യാത്ത
തോരാമഴയിലേക്കാണ്
എന്‍റെ നിദ്രയെ ഞാന്‍ അഴിച്ചു വിടേണ്ടത്...!  

......

തെരുക്കവി



അന്നു നീ കനവുകള്‍ കൊണ്ടൊ- 
രത്താഴം ഒരുക്കിവെച്ചു; 
നിന്‍റെ- പിഞ്ചു മോഹങ്ങളെ  
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-  
ലുദാത്തമാം കവിതകള്‍ മാത്രം; 
അത് നിന്‍റെ പശിയടക്കുന്നു.. 
നീ നിന്‍റെയഴല്‍ മറക്കുന്നു..! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ കനലാണ് നീ...! 

നേരുള്ള നിനവുകള്‍ 
എരിവുള്ള ജീവിതം 
പിടയുന്ന വാക്കുകള്‍ 
പടരുന്ന കവിത...!!! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ നിഴലാണ് നീ...! 

(എരിതീയിലുരുകുന്നൊരീയലോ ജന്മം?? 
വറുതിയില്‍ വിരിയുന്ന 
പൂക്കളോ  കാലം?? 
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍ 
മരണശേഷം പാടിവാഴ്ത്തുന്ന  ലോകമേ...!! )

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....! 

നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍ 
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ.. 
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍ 
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു.. 

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ.. 

നീ കെട്ടിയാടിയ വേഷങ്ങള്‍ 
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;  
സദാചാര ത്തെരുവിലെ 
വിഷപാന പാത്രമായ്  
നീ തന്നെ  മാറിയും....!! 

ഒടുവില്‍, 
ഉറുമ്പരിച്ച  കവിതയായ്  
നീ തന്നെ നിന്നെ വായിച്ച്  വായിച്ച്.....!!  

.....